എടപ്പാള്‍: പൂക്കരത്തറയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. അംശക്കച്ചേരി സ്വദേശി റംഷാദിനെയാണ് (23) ചങ്ങരംകുളം എസ്ഐ വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐയുടെ വലത് കൈയ്ക്ക് പരിക്കേറ്റു.
ഡിസംബർ 19ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പൂക്കരത്തറ പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം എടപ്പാള്‍ സ്വദേശിയായ ഇംത്യാസിനെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. എടപ്പാള്‍ സ്വദേശി ലുക്മാനെയാണ് പോലീസ് അന്ന് പിടികൂടിയത്.
പ്രതികളില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുന്നത് ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാംപ്രതി റംഷാദിനെ എടപ്പാള്‍ അംശക്കച്ചേരിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.
റംഷാദിനെതിരേ സമാനമായ മറ്റു കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ വിനുവിനെ പുറമേ എസ്സിപിഒമാരായ ബിജു, നിധീഷ്, സിപിഒ സഫ്വാൻ, രജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.